Friday, March 29, 2024
HomeMalayalamഎനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങൾ!!! അമ്മയുടെ പിറന്നാളിന് അച്ഛനെഴുതിയ കത്ത് പങ്കുവെച്ച് അനൂപ് മേനോൻ

എനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങൾ!!! അമ്മയുടെ പിറന്നാളിന് അച്ഛനെഴുതിയ കത്ത് പങ്കുവെച്ച് അനൂപ് മേനോൻ

നടനായും സംവിധായകനായും മലയാള പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അനൂപ് മേനോൻ. മിനിസ്ക്രീൻപരമ്പരകളിലൂടെ ആയിരുന്നു  കരിയറിന് തുടക്കം, പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് ,ഏറ്റവുമധികം ശ്രദ്ധ നേടിക്കൊടുത്തത് തിരക്കഥ എന്ന ചിത്രത്തിലൂടെയായിരുന്നു ,പിന്നീട് മലയാളത്തിൽ നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കുകയും ചെയ്തു ,സോഷ്യൽ മീഡിയയിലൂടെ തൻറെ അച്ഛൻ അമ്മയ്ക്ക് എഴുതിയ ഒരു പ്രണയലേഖനം ലേഖനമാണ് പങ്കുവെച്ചിരിക്കുന്നത് ,വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഹൃദയത്തിൽ തൊട്ട ആ കുറിപ്പ് പ്രേക്ഷകർ ഏറ്റെടുത്തത്, പ്രണയകാലത്തെ സുന്ദര ഓർമ്മകൾ എ താരം വീണ്ടും ഒന്നുകൂടി അച്ഛനും അമ്മയ്ക്കും ഓർമപ്പെടുത്തുകയാണ് എന്നായിരുന്നു ആരാധകരും കമൻറുകൾലൂടെ അറിയിച്ചത്. അമ്മയുടെ പിറന്നാളിന് ആണ് അച്ഛൻ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

പൂർണരൂപം വായിക്കാം:പ്രിയപ്പെട്ടവളെ, ജന്മദിന ആശസകൾ നേരുന്നതരത്തിൽ,എഴുതേണ്ട വിധത്തിൽ, അകംപൊള്ളയായ ഔപചാരികത യല്ല നമ്മുടെ ബന്ധം. എങ്കിലും, പണ്ട് കൈമാറിയ അനേകം കത്തുകളുടെ മിനുത്ത ഓര്മയിലും, അതിന്റെ നിറവിലും നൈ ർമല്യത്തിലും , ഒരു തോന്നൽ. എഴുതൂ, എഴുതൂ ആരോ പറയുന്നു. വേറെ ആരുമല്ല, എന്റെ മനസ്സ്, ഇനിയും യൗവനം വിടാത്ത ഹൃദയം.കത്തുകൾ വളർത്തി വലുതാക്കിയതും, അർഥവും, അടുപ്പവും ആഴവും നൽകിയതും കൂടിയാണ് നമ്മുടെ ബന്ധം. ഓരോ കത്തിലൂടെയും നാം പരസ്പരം കണ്ടു. കണ്ണാടിയിൽ എന്നപോലെ, അടുത്തു, അറിഞ്ഞു.നമ്മൾ നമ്മെ വായിച്ചു പഠിച്ചു. രസിച്ചു. ഓരോ കത്തും നമ്മെ കൂടുതൽ അടുപ്പിച്ചു, അകലങ്ങളെ, അപ്രസക്തങ്ങൾ ആക്കി. പറയാൻ എഴുതാൻ പാടില്ലാത്തതായി ഒന്നും ഇല്ലാതെയായി. അങ്ങിനെയും ഒരു കാലം. അല്ലെങ്കിൽ, അത്തരമൊരു കാലത്തെ നാം പണിതൊരുക്കി.

നീയും ഞാനും സൂക്ഷിച്ചു വെച്ച കത്തുകൾ, വിവാഹശേഷം കത്തിച്ചു കളഞ്ഞത് ഞാൻ ഓർക്കുന്നു. നനുത്ത വെള്ളക്കടലാസിൽ എഴുതിയ ആ കത്തുകളിലെ, മഷി ഉണങ്ങി മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, തീ വിഴുങ്ങുമ്പോൾ , അക്ഷരങ്ങൾ തിളങ്ങി, അവ നക്ഷത്രങ്ങളായി, മേലോട്ട് പൊങ്ങി പോകുന്നത് നമ്മൾ നോക്കി നിന്നു. ഒരു കാലം ജ്വലിച്ചു നില്കുന്നത്.ഇന്ന് തോനുന്നു, വേണ്ടിയിരുന്നില്ല, അത് നശിപ്പിക്കേണ്ടിയിരുന്നില്ല. അതൊരു പ്രണയകാലത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആയിരുന്നു. അക്ഷരങ്ങളിൽ ഒതുങ്ങാത്ത ചില അനന്യ വികാരങ്ങളുടെ പകർത്തെഴുത്തു ആയിരുന്നു.

ഇന്ന് അതിന്റെ വായനയുടെ അനുഭവതലം എത്ര ആകർഷകം ആയിരിക്കുമായിരുന്നു. ഓർത്തെടുക്കട്ടെ….അന്ന് താമസിച്ച പേട്ടയിലെ വാടക വീട്ടിൽ നിന്നാണ് ജീവിതം തുന്നികൂട്ടുന്ന അത്ഭുത വിദ്യ നാം പഠിച്ചത്. കത്തെഴുത്തിന്റെ അത്രയും ലാഘവമിയലുന്ന ഒരു അക്ഷീണ യുക്തിയല്ല ജീവിതമെന്നു നാം അറിഞ്ഞത്. ആ വാടകവീട് പഠിപ്പിച്ച പാഠം, മറ്റു ഒരു പള്ളിക്കൂടത്തുനിന്നും നമുക്ക് ലഭിച്ചിട്ടില്ല. പരിമിതികളെ പരിഭവ ങ്ങൾ ഏശാതെ കയ്യേൽക്കാനും, അത് പ്രകാശിപ്പിക്കാതെ ഉള്ളിലൊതുക്കുവാനും നിനക്കുള്ള വൈഭവം, പിന്നെ എപ്പോഴോ ആണ് ഞാൻ കണ്ടറിഞ്ഞത്. പ്രതിസന്ധി ഘട്ടങ്ങളിൽ, ഭീഷണമായ രോഗാതുരതയിൽ, വ്യാപാരസംബന്ധിയായ തകർച്ചയിൽ ഉൾപ്പെടെ നീ പുലർത്തിയ സ്ഥൈര്യം, നീ പ്രകർഷിച്ച ആത്മ വിശ്വാസമൊക്കെ, ഇല്ലായിരുന്നു വെങ്കിൽ, തകർന്നു പോയേനെ നാം. പിടിച്ചു നിൽക്കാൻ കഴിയാതെ.
ഇന്ന്, നിന്റെ ജന്മ നാളിൽ നിന്നുകൊണ്ട്, പിറകിൽ പോയ കാലങ്ങളെ, ഓർത്തെടുക്കുമ്പോൾ, പ്രിയപ്പെട്ടവളെ, എനിക്ക് നിന്നോട് സ്നേഹത്തേക്കാൾ ബഹുമാനമാണ് തോന്നുന്നത്. നമ്മൾ, കുട്ടികളും അവരുടെ കുട്ടികളും എന്താണോ, അതിനു കാരണവും കർമവും നീ തന്നെയാണ്. നീ തന്നെ. മകൻ പറയുന്നത് നീ കേട്ടിട്ടില്ലേ, മാനം നോക്കി നടക്കാനും, അവിടേക്ക് പറന്നെത്താനും പറഞ്ഞത് പപ്പയാണെങ്കിലും, മണ്ണിൽ ചവുട്ടി ഉറച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്, പരിചയിപ്പിച്ചത് നീയാണെന്ന്. ഒരുകാലത്തു ആകാശം കണ്ടു മോഹിച്ചു നടന്ന എന്നെയും, തനിച്ചു നിൽക്കാനും തറയിൽ നിൽക്കാനും പരിശീലിപ്പിച്ചത് നീ തന്നെ.എനിക്കായി, എനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങൾ.,

RELATED ARTICLES
- Advertisment -

Most Popular

Recent Comments