ദെസ്വിൻ പ്രേം സംവിധാനം ചെയ്ത “താര” സിനിമയിലെ പാട്ട് ശ്രദ്ധയാകർഷിക്കുന്നു. ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് പാട്ട്. ലിംഗസമത്വത്തിൻ്റെ, നീതിയുടെ, സ്വതന്ത്ര്യത്തിൻ്റെ ഉണർത്തുപാട്ടായി ഇത് മാറുന്നു. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. ‘തിരുനങ്ക’ എന്ന ദ്രാവിഡ പദമാണ് ട്രാൻസ്ജെൻ്റർ എന്ന വാക്കിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. ഋതുമതികൾക്ക് നിഷേധിക്കപ്പെട്ട അടുക്കളയുടെ ചരിത്രം ചിലയിടങ്ങളിൽ ഇന്നും തുടരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇങ്ങിനെയൊരു പാട്ടിറങ്ങുന്നത്. പുരുഷനു മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് പാട്ട് വാദിക്കുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെളിപ്പെടുത്തുന്നു.
ബിനീഷ് പുതുപ്പണത്തിൻ്റെ വരികൾക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നൽകിയത്. ജെബിൻ.ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ‘താര’ ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.
Recent Comments