Wednesday, May 1, 2024
HomeMalayalamFilm Newsഈ വാലെന്റൈൻസ് ദിനത്തിലും ' പ്രേമം' വീണ്ടും പ്രേക്ഷകരിലേക്ക്

ഈ വാലെന്റൈൻസ് ദിനത്തിലും ‘ പ്രേമം’ വീണ്ടും പ്രേക്ഷകരിലേക്ക്

സിനിമ എന്നും അതിർത്തികൾക്ക് അതീതമാണ്.. എന്നാൽ ചില സിനിമകളാകട്ടെ കാലത്തിനും ആശയങ്ങൾക്കും അതീതമാണ്..! അത്തരത്തിൽ ഉള്ളൊരു മലയാള ചലച്ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രേൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം എട്ട് വർഷങ്ങൾക്കു ഇപ്പുറവും റിലീസ് ദിനത്തെ അതേ ആവേശത്തോടെയും ആഘോഷങ്ങളോടുമാണ് സ്വീകരിക്കപ്പെടുന്നത്. വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം വർഷങ്ങൾക്ക് മുൻപ് ആദ്യമായി തീയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനം കവർന്നത് എങ്ങനെയാണോ അതേ ഒരു അനുഭവം തന്നെയാണ് റീറിലീസിങ് സമയത്തും പകർന്നേകിയിരിക്കുന്നത്. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് തുടർച്ചയായ എട്ട് വർഷങ്ങളിലേത് പോലെ തന്നെ ചിത്രം ഈ വർഷവും പ്രദർശനത്തിന് എത്തിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്,കർണാടക എന്നിവിടങ്ങളിലും റിലീസിന് എത്തിയ ചിത്രം ഹൗസ്ഫുൾ ഷോകളുമായിട്ടാണ് പ്രദർശനം തുടരുന്നത്. ഏകദേശം അൻപതോളം സ്ക്രീനുകളിലാണ് ചിത്രം റീറിലീസ് ചെയ്തിരിക്കുന്നത്.

2015ൽ തീയറ്ററുകളിൽ എത്തിയ പ്രേമം മലയാള സിനിമാചരിത്രത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഒരു ചിത്രമായിരുന്നു. കോടികൾ വാരിക്കൂട്ടിയ ചിത്രം യുവാക്കൾക്കിടയിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ച് കൾട്ട് ക്ലാസ്സിക് പദവി നേടിയെടുത്തിട്ടുണ്ട്. യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് പ്രേമത്തിൻ്റെ പ്രമേയം. ഭാഷാപരമായും സാംസ്കാരികപരമായുമുള്ള തടസങ്ങൾ ബാധിക്കാത്ത ചിത്രം തമിഴ്നാട്ടിലും വിജയം കുറിച്ച് ഇരുന്നൂറ് ദിവസം പ്രദർശനം പൂർത്തീകരിച്ചിരുന്നു.

നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതൽ മുന്നോട്ടുള്ള ജീവിതവും ഓരോ കാലഘട്ടത്തിലും വന്നു ചേരുന്ന പ്രണയത്തിൻ്റെ മനോഹര കാഴ്ചകളുമാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കഥാപാത്രത്തിൻ്റെ പല കാലഘട്ടങ്ങളിലുള്ള വ്യത്യസ്തമായ ലുക്കുകളിൽ എത്തുകയെന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളവും ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ജോർജിൻ്റെ കൗമാരവും കോളജ് ലൈഫും പിന്നീട് വരുന്ന കാലഘട്ടവുമെല്ലാം ഏറെ തന്മയത്വത്തോടെയും പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവതരിപ്പിച്ചതിലൂടെ നിവിൻ പോളി എന്ന നടനിലെ അഭിനയപാടവത്തിൻ്റെ എന്നും ഉയർത്തിക്കാണിക്കാവുന്ന ഒരു അടയാളം കൂടിയാണ് പ്രേമം എന്ന ചിത്രം. മലർ മിസ്സായി എത്തിയ സായ് പല്ലവി ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. പ്രേക്ഷകർക്ക് ഇമോഷണലായിട്ടുള്ള ഒരു അടുപ്പം കൊണ്ടുവരുവാൻ മലർ മിസ്സിൻ്റെ റോൾ വഹിച്ച പങ്ക് ചെറുതല്ല. പ്രണയത്തിലെ ഏറ്റകുറച്ചിലുകൾ അതിൻ്റെ പൂർണതയിൽ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരും ഇന്നും ആഘോഷിച്ചുക്കൊണ്ടിരിക്കുകയാണ്. ആദ്യപ്രണയത്തിൻ്റെ നഷ്ടവും വിരഹവും പിന്നെയും വരുന്ന അവസരങ്ങളുമെല്ലാം പറഞ്ഞ സാർവ്വത്രിക സ്വീകാര്യതയുള്ള വിഷയമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത് എന്നതും ഏറെ ശ്രദ്ധാവഹമാണ്.

പ്രേമം വീണ്ടും തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയപ്പോൾ അത് പലർക്കും ഈ മനോഹര ചിത്രത്തിൻ്റെ ബിഗ് സ്ക്രീനിലെ കാഴ്ചകൾ വീണ്ടും ആസ്വദിക്കുവാനുള്ള അവസരമായപ്പോൾ മറ്റ് ചിലർക്ക് മലയാള സിനിമാ പ്രൈതൃകത്തിൽ ഈ ചിത്രം വഹിച്ച പങ്ക് എന്താണെന്ന് നേരിട്ട് കണ്ട് അറിയുവാനുള്ള ഒരു അവസരം കൂടിയാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണവും അന്നത്തെ തലമുറ ഏറ്റെടുത്ത ട്രെൻഡുകളും എല്ലാം കൊണ്ടും സമ്പന്നമായ ഈ അൽഫോൺസ് പുത്രേൻ മാജിക് ദൃശ്യചാരുതയാർന്ന കാലങ്ങൾക്ക് അതീതമായ ഒരു ചലച്ചിത്രാനുഭവമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments